കൊച്ചി/ കണ്ണൂർ: ഇന്ത്യ-യുഎഇ ബന്ധത്തിലെ ഊഷ്‌മളമായ അദ്ധ്യായത്തിനു സാക്ഷിയാകാൻ കണ്ണൂർ. പയ്യാമ്പലം ബീച്ചിൽ ഞായറാഴ്ച നടക്കുന്ന കണ്ണൂർ ബീച്ച് റണ്ണാണ് രാജ്യങ്ങൾക്കിടയിലെ സൗഹൃദം വിളിച്ചോതുന്ന കായിക വേദിയായി മാറുക. കണ്ണൂർ ബീച്ച് റണ്ണിന്റെ മെന്ററും പ്രമുഖ ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീർ വയലിലിന്റെ ക്ഷണം സ്വീകരിച്ച് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി പങ്കെടുക്കും. ഇതോടെ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് ഡോ. ഷംഷീറുമായി ചേർന്ന് നടത്തുന്ന കണ്ണൂർ ബീച്ച് റണ്ണിന് അന്താരാഷ്ട്ര തലത്തിൽ പുതിയ മാനം കൈവരികയാണ്.
ഐക്യവും ശാക്തീകരണവുമുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ഈ വർഷം ആചരിക്കുന്ന ഇയർ ഓഫ് കമ്മ്യൂണിറ്റിക്ക് ആദരവ് അർപ്പിച്ചുള്ള പ്രത്യേക വിഭാഗത്തിലാണ് മന്ത്രി പങ്കെടുക്കുക. ഡോ. ഷംഷീർ വയലിൽ, കണ്ണൂർ ബീച്ച് റൺ സംഘാടകർ എന്നിവരും വിവിധ മേഖലകളിൽ നിന്നുള്ള കായിക പ്രേമികളും ഈ വിഭാഗത്തിൽ മന്ത്രിക്കൊപ്പം അണിനിരക്കും. കമ്മ്യൂണിറ്റി സേവനം, സന്നദ്ധസേവനം എന്നീ ആശയങ്ങൾ ഉയർത്തി കാട്ടികൊണ്ടാണ് ഇയർ ഓഫ് കമ്മ്യൂണിറ്റി റൺ എന്ന പ്രത്യേക വിഭാഗമെന്ന് സംഘാടകർ അറിയിച്ചു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിനായി കേരളത്തിലുള്ള യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി കണ്ണൂർ റണ്ണിനെയും കേരളത്തിലെ ഇത്തരം കമ്മ്യൂണിറ്റി കായിക കൂട്ടായ്മകളെയും പറ്റി ഡോ. ഷംഷീറിൽ അറിഞ്ഞതിനെ തുടർന്നാണ് പയ്യാമ്പലത്തേക്കെത്താൻ തയ്യാറായത്. ഇന്ത്യയുമായുള്ള സാംസ്‌കാരികവും സാമ്പത്തികവുമായ ബന്ധം ശക്തമാക്കുന്നതോടൊപ്പം സാമൂഹിക സംരംഭങ്ങളിലുമുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് മന്ത്രിയുടെ പങ്കാളിത്തത്തിലൂടെ വ്യക്തമാകുന്നത്. രാവിലെ 7 മണിക്കാണ് ഇയർ ഓഫ് കമ്യൂണിറ്റി വിഭാഗത്തിലെ ഓട്ടം ആരംഭിക്കുക. വർദ്ധിച്ച ആവേശത്തോടെ ഈ വര്ഷം നടക്കുന്ന കണ്ണൂർ ബീച്ച് റണ്ണിൽ ഹാഫ് മാരത്തോൺ അടക്കമുള്ള മറ്റു വിഭാഗങ്ങളുമുണ്ട്. ആഗോളതലത്തിൽ ശ്രദ്ധേയരായ ആറ് എത്യോപ്യൻ റണ്ണർമാരും
ഡോ. ഷംഷീറിന്റെ ക്ഷണപ്രകാരം ബീച്ച് റണ്ണിൽ പങ്കെടുക്കാനായി കണ്ണൂരിൽ എത്തിയിട്ടുണ്ട്.