അബുദാബി: ഉപഭോക്താക്കളുടെ മാറുന്ന ഷോപ്പിങ്ങ് രീതികൾക്കൊപ്പം സഞ്ചരിക്കുകയാണ് ഇന്ന് റീട്ടെയ്ൽ മേഖലയെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പ്രതികരിച്ചു . ഈ വർഷം യുഎഇയിലെ റീട്ടെയ്ൽ മേഖലയിൽ 15 ശതമാനത്തിലേറെ വളർച്ചയുണ്ടാകും. യുഎഇയുടെ മികച്ച ഭരണ നേതൃത്വത്തിന്റെ ദീർഘവീക്ഷണമുള്ള നയങ്ങൾ സുസ്ഥിരമായ സാമ്പത്തിക വളർച്ചയാണ് ഉറപ്പാക്കുന്നത്. വിവിധ രാജ്യങ്ങളുമായുള്ള മികച്ച വ്യാപാരപങ്കാളിത്വവും പദ്ധതികളും യുഎഇയുടെ വളർച്ച അതിവേഗത്തിലാക്കും. അഞ്ച് ശതമാനത്തിലേറെ സാമ്പത്തിക വളർച്ച ഈ വർഷമുണ്ടാകും. ഇ-കോമേഴ്സ് രംഗത്തും ഓൺലൈൻ ഷോപ്പിങ്ങിനും കൂടുതൽ അവസരങ്ങളുടെ കാലമെന്നും അദേഹം വ്യക്തമാക്കി.യു.എ.ഇ.യിലെ പ്രമുഖ അറബ് പത്രമായ “അൽ എത്തിഹാദിന്” നൽകിയ അഭിമുഖത്തിലാണ് യൂസഫലിയുടെ പ്രതികരണം.
ജിസിസിയിലെ മുൻനിര റീട്ടെയ്ൽ ബ്രാൻഡ് എന്ന നിലയിൽ ലുലു ഗ്രൂപ്പ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 15 ശതമാനം വർധനവും ലാഭത്തിൽ 20 ശതമാനം അധിക വളർച്ചയും രേഖപ്പെടുത്തുമെന്ന് എം.എ യൂസഫലി പറഞ്ഞു. ഇത്തവണത്തെ റമദാൻ കാലയളവിൽ 9 ശതമാനത്തിലേറെ വരുമാനം ലുലു ഗ്രൂപ്പിന് വർധിച്ചു. ഗ്രൂപ്പിന്റെ ലോകമെമ്പാടുമുള്ള ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രങ്ങളിലുടെ ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യതയാണ് ഉപഭോക്താകൾക്ക് ലുലു ലഭ്യമാക്കിയത്. യുഎഇ സാമ്പത്തിക മന്ത്രാലയവുമായി സഹകരിച്ച് വിലസ്ഥിരത ഉറപ്പാക്കി മികച്ച ഷോപ്പിങ്ങ് അനുഭവം കൂടിയാണ് റമദാൻ സമയത്ത് ലുലു ഉപഭോക്താകൾക്ക് നൽകിയത്. ഓൺലൈൻ വ്യാപാര രംഗത്തും വിപുലമായ സാധ്യതകളുടെ സമയെമന്ന് അദേഹം ചൂണ്ടികാട്ടി. ഇ കൊമേഴ്സ് രംഗത്ത് 40 ശതമാനത്തോളം വളർച്ച പ്രതീക്ഷിക്കുന്നു. ലുലുവിന്റെ ഇ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ അടക്കം ഉപഭോകാതക്കളുടെ മികച്ച പങ്കാളിത്വമാണ് ഉള്ളത്.
കൂടുതൽ വികസന പദ്ധതികളും ലുലു നടപ്പാക്കുകയാണ്. അബുദാബിയിൽ ഉൾപ്പടെ
നഗരാതിർത്തികളിലേക്കും ഉൾപ്രദേശങ്ങളിലും ലുലുവിന്റെ സേവനം വിപുലീകരിക്കുകയാണ്. യുഎഇക്ക് പുറമേ കുവൈറ്റ്, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നിവടങ്ങളിലായി വിപുലമായ വികസന പദ്ധതികളാണ് ഗ്രൂപ്പ് നടപ്പാക്കുന്നത്. ഈജിപ്റ്റിലും റീട്ടെയ്ൽ സേവനം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് ലുലു. ഭാവിയിൽ മൊറോക്കോ, ജോർദ്ദാൻ, ഇറാഖ് വിപണികളിലും സജീവമാകാൻ ഉദ്ദേശിക്കുന്നതായും യൂസഫലി അറിയിച്ചു. യുഎഇയിലെ 111 സ്റ്റോറുകൾ അടക്കം ഗൾഫ് മേഖലയിൽ 253 സ്റ്റോറുകളാണ് ലുലുവിന് ഉള്ളത്. വരുന്ന വർഷം യുഎഇയിൽ 23 പുതിയ സ്റ്റോറുകൾ അടക്കം ഗൾഫിൽ 46 പുതിയ സ്റ്റോറുകൾ യാഥാർത്ഥ്യമാകും. പദ്ധതികളുടെ വ്യാപനത്തിലൂടെ സ്വദേശി പൗരന്മാർക്കടക്കം കൂടുതൽ തൊഴിലവസരങ്ങളും ഉറപ്പാക്കുമെന്നും യൂസഫലി പറഞ്ഞു.