അബുദാബി :ഇന്ത്യയുമായി ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള യുഎഇയുടെ പ്രതിബദ്ധത യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഇന്ത്യാ സന്ദർശനം കൊണ്ട് കഴിയുമെന്ന് വിലയിരുത്തൽ .ആഗോള പങ്കാളിത്തം വർധിപ്പിക്കുന്നതിനും സഹകരണത്തിന്റെ പാലങ്ങൾ പണിയുന്നതിനുമുള്ള യുഎഇയുടെ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയുമായുള്ള ദുബായിയുടെ സാമ്പത്തിക ബന്ധം അതിവേഗം വളരുകയാണ്. ഈ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപങ്ങളും വ്യാപാര ബന്ധങ്ങളും, പ്രത്യേകിച്ച് ദുബായിയും ഇന്ത്യയും തമ്മിലുള്ള ബന്ധം സമീപ വർഷങ്ങളിൽ ശ്രദ്ധേയമായ വളർച്ച കൈവരിച്ചതെങ്ങനെയെന്നും ദുബായിയുടെ ബിസിനസ് അന്തരീക്ഷം ഇന്ത്യൻ സംരംഭകരെ ആകർഷിക്കുന്നത് എങ്ങനെയാണെന്നും അത് ദക്ഷിണേഷ്യൻ വ്യാപാരത്തിന്റെ ഒരു പ്രധാന കേന്ദ്രമാക്കി മാറ്റുന്നുവെന്നും കാണിക്കുന്ന വിശദാംശങ്ങൾ ദുബായ് ഗവൺമെന്റ് മീഡിയ ഓഫിസ് പുറത്തുവിട്ടു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ദുബായിലെ ഇന്ത്യൻ നിക്ഷേപങ്ങൾ കുതിച്ചുയർന്ന് 15 ബില്യൻ ദിർഹത്തിലെത്തി. അതേസമയം ദുബായിയുടെ ഇന്ത്യയിലെ നിക്ഷേപങ്ങൾ 17.2 ബില്യൻ ദിർഹമായി ഉയർന്നു. കഴിഞ്ഞ വർഷം മാത്രം ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് 16,623 പുതിയ ഇന്ത്യൻ കമ്പനികളെ സ്വാഗതം ചെയ്തു. ഇതോടെ ദുബായിൽ പ്രവർത്തിക്കുന്ന മൊത്തം ആകെ ഇന്ത്യൻ ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 70,000-ത്തിലേറെയായി. പ്രതിവാരം 167 എമിറേറ്റ്സ് വിമാന സർവീസുകൾ
യുഎഇയുടെ ആഗോള ലോജിസ്റ്റിക് ഭീമനായ ഡിപി വേൾഡ് 20 വർഷത്തിലേറെയായി ഇന്ത്യയിൽ സർവീസ് നടത്തുന്നു. 2024 ജനുവരിയിൽ ഗുജറാത്തിൽ തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി 3 ബില്യൻ ഡോളറിന്റെ ബൃഹത്തായ കരാറിൽ ഒപ്പുവച്ചു. ഇത് ഇന്ത്യയുടെ അടിസ്ഥാന സൗകര്യ മേഖലയിൽ ദുബായിയുടെ ശക്തമായ സാന്നിധ്യം കൂടുതൽ ഉറപ്പിച്ചു.
ഇന്ത്യയുമായുള്ള ദുബായിയുടെ ശക്തമായ ബന്ധത്തിന്റെ മറ്റൊരു പ്രതീകമായ എമിറേറ്റ്സ് എയർലൈൻ 1985 മുതൽ ഇന്ത്യൻ വിപണിയെ സേവിക്കുന്നു. ദുബായിയെ 9 ഇന്ത്യൻ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന 167 പ്രതിവാര വിമാന സർവീസുകൾ നിലവിൽ എയർലൈൻ നടത്തുന്നുണ്ട്. ടൂറിസം കുതിച്ചുചാട്ടത്തോടെ 2024 ൽ ദുബായിൽ 3.14 ദശലക്ഷം റെക്കോർഡ് സന്ദർശകരെത്തി. ഈ ഒഴുക്കിന്റെ ഏറ്റവും വലിയ പങ്ക് ഇന്ത്യയുടേതാണ്.
യുഎഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ ഒരുപോലെ ശ്രദ്ധേയമാണ്. 2023 ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം 54.2 ബില്യൻ ഡോളറിലെത്തി. ഇന്ത്യയുമായുള്ള ദുബായിയുടെ വ്യാപാരം 2019-ൽ 36.7 ബില്യൻ ഡോളറിൽ നിന്ന് 2023-ൽ 45.4 ബില്യൻ ഡോളറായി ഉയർന്നു. ഇത് ഇരു മേഖലകളും തമ്മിലുള്ള വർധിച്ചുവരുന്ന സാമ്പത്തിക ചലനാത്മകതയെ പ്രതിഫലിപ്പിക്കുന്നു.വ്യാപാരം, ടൂറിസം, നിക്ഷേപ മേഖലകളിൽ ഇരു രാജ്യങ്ങളും തങ്ങളുടെ പങ്കാളിത്തം വികസിപ്പിക്കാൻ ശ്രമിക്കുന്നതിനാൽ യുഎഇ-ഇന്ത്യ ബന്ധം തുടർച്ചയായി ശക്തിപ്പെടുത്തുന്നതിൽ ഷെയ്ഖ് ഹംദാന്റെ സന്ദർശനം നിർണായകമാണ്.ദ്വിദിന സന്ദർശനം നാളെ പൂർത്തിയാകും .