ദുബായ്: റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) യുടെ 22 കെട്ടിട സമുച്ചയങ്ങളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതി പൂർത്തിയാക്കി. പുനരുപയോഗ ഊർജത്തിന്‍റെ സാന്നിധ്യം വർധിപ്പിക്കാനും പരിസ്ഥിതി ആഘാതം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. സീറോ എമിഷൻസ് സ്ട്രാറ്റജി 2050, ദുബായ് ക്ലീൻ എനർജി സ്ട്രാറ്റജി 2050, ദുബായ് ഇന്‍റഗ്രേറ്റഡ് എനർജി സ്ട്രാറ്റജി 2030 എന്നിവയ്ക്കനുസൃതമായുള്ള ഈ പദ്ധതി പരിസ്ഥിതി സുസ്ഥിരതയ്ക്കും ശുദ്ധോർജ പരിഹാരങ്ങൾ സ്വീകരിക്കാനുമുള്ള ആർടിഎയുടെ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് ആർടിഎയിലെ കോർപറേറ്റ് അഡ്മിനിസ്ട്രേറ്റിവ് സപ്പോർട്ട് സർവിസസ് സെക്ടറിലെ ബിൽഡിംഗ്സ് ആൻഡ് ഫെസിലിറ്റീസ് ഡയറക്ടർ ശൈഖ അഹമ്മദ് അൽ ഷെയ്ഖ് പറഞ്ഞു.സുസ്ഥിര വികസനം കൈവരിക്കുക, പുനരുപയോഗ ഊർജം പ്രോത്സാഹിപ്പിക്കുക, കാർബൺ പ്രസരണം കുറയ്ക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഇത് പ്രതിവർഷം ഏകദേശം 32 ദശലക്ഷം കെ.ഡബ്ലിയു.എച്ച് ഊർജം ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓരോ വർഷവും ഏകദേശം 10,000 ടൺ കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നത് കുറയ്ക്കാനും ഇത് മുഖേന സാധിക്കും.അൽ ഖൂസ്, അൽ ഖവാനീജ്, അൽ റുവയ്യ എന്നിവിടങ്ങളിലെ ബസ് ഡിപ്പോകൾ; അൽ സത്‍വ, ഔദ് മയ്ഥ എന്നിവിടങ്ങളിലെ ബസ് സ്റ്റേഷനുകൾ; അൽ മുഹൈസ്‌നയിലെ വർക്ക്‌ഷോപ്പുകൾ; മെട്രോ ഡിപ്പോകളും മറ്റ് സ്ഥലങ്ങളും പോലുള്ള വിവിധ ആർടിഎ മേഖലകളുമായും ഏജൻസികളുമായും ബന്ധപ്പെട്ട 16 സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് സൗരോർജ സംവിധാനങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. സോളാർ പാനലുകളുടെ വിതരണത്തിനും ഇൻസ്റ്റലേഷനും ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കാൻ ആർടിഎ പ്രതിജ്ഞാബദ്ധമാണെന്ന് ശൈഖാ അഹമ്മദ് അൽ ശൈഖ് വ്യക്തമാക്കി. ഓരോ സ്ഥാപനത്തിലെയും പ്രത്യേക സാഹചര്യങ്ങൾ, സ്വഭാവം, ഉപയോഗം എന്നിവയ്ക്കനുസൃതമായി അവ രൂപകൽപന ചെയ്തിരിക്കുന്നു.ദീവയുടെ ഷംസ് ദുബായ് കാൽക്കുലേറ്റർ മുഖേനയാണ് ഊർജോത്പാദനം നിരീക്ഷിക്കുന്നത്