ദുബായ് : ബർ ദുബായ് മേഖലയിൽ ഗതാഗതം സുഗമമാക്കുന്നതിന്‍റെ ഭാഗമായിദുബായ് ക്രീക്കിന് മുകളിലൂടെ എട്ടുവരിയുള്ള പാലം നിർമിക്കുമെന്ന് ദുബായ് റോഡ്‌സ് ഗതാഗത അതോറിറ്റി അറിയിച്ചു. പാലത്തിന്‍റെ നിർമാണത്തിന് കരാര്‍ നല്‍കിയതായി ആര്‍.ടി.എ വ്യക്തമാക്കി. 1425 മീറ്റര്‍ നീളത്തിൽ നിർമിക്കുന്ന പാലത്തിന്‍റെ ഇരു ദിശയിലേക്കും നാലു വരികള്‍ വീതമുണ്ടാകും. 78.6 കോടി ദിര്‍ഹമാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ഉപരിതലത്തില്‍ നിന്ന് 18.5 മീറ്റര്‍ ഉയരത്തിലൂടെയാവും പുതിയ പാലം നിര്‍മിക്കുക. കപ്പലുകള്‍ക്ക് പാലത്തിന്‍റെ അടിയിലൂടെ തടസമില്ലാതെ കടന്നുപോവാനാകും. കാല്‍നടയാത്രികര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കുമായി പ്രത്യേക പാതകളും പാലത്തിലുണ്ടാവും.ദുബായ് ക്രീക്കിനു കുറുകെ നിര്‍മിക്കുന്ന പുതിയ പാലം ഇന്‍ഫിനിറ്റി പാലത്തെ റാഷിദ് തുറമുഖ വികസന മേഖലയുമായി ബന്ധിപ്പിക്കുന്നതാണ്. ഇരുദിശകളിലേക്കും മണിക്കൂറില്‍ 16,000ത്തിലേറെ വാഹനങ്ങള്‍ക്ക് ഒരേ സമയം പാലത്തിലൂടെ കടന്നുപോകാൻ സാധിക്കും. അല്‍ ഷിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായാണ് പാലം നിർമിക്കുന്നതെന്ന് ആര്‍.ടി.എ ഡയറക്ടര്‍ ജനറലും എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മത്താര്‍ അല്‍ തായര്‍ പറഞ്ഞു.ദുബായ് ദ്വീപുകള്‍, ദുബായ് മാരിടൈം സിറ്റി, റാഷിദ് തുറമുഖം എന്നിവയുള്‍പ്പെടെയുള്ള പ്രധാന വികസന മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനൊപ്പം ദേര, ബര്‍ദുബായ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കുക തിരക്ക് കുറയ്ക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. ഇതിനു പുറമേ നിലവിലുള്ള റോഡുകളുമായി പാലത്തെ ബന്ധിപ്പിക്കുന്നതിന് 2000 മീറ്റര്‍ നീളത്തില്‍ ഉപരിതല റോഡുകളും നിര്‍മിക്കുമെന്ന് മത്താര്‍ അല്‍ തായര്‍ വിശദീകരിച്ചു.