അജ്മാൻ :അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ പതിനാറാമത് ശ്രീ. മുത്തപ്പൻ തിരുവപ്പന മഹോത്സവം 2025 ഏപ്രിൽ 5,6 തീയതികളിൽ അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും. തോറ്റിയുണർത്തുന്ന ചൈതന്യം മനുഷ്യശരീരത്തെ ദൈവമാക്കി മാറ്റുന്ന അത്ഭുത കാഴ്ച്ചകൾക്ക് ഇനി ദിവസങ്ങൾ മാത്രം. തന്റെ ഭക്തരുടെ കൈപിടിച്ച് ആവലാതികൾ കേട്ട് പരിഹാരങ്ങൾ പറയുന്ന ദൈവം. ശൈവ വൈഷ്ണവ മൂർത്തിയായ ശ്രീ മുത്തപ്പൻ തെയ്യകോലത്തിൽ വരുമ്പോൾ പരമാത്മാവായ ഭഗവാന്റെ രണ്ട് വ്യത്യസ്ഥ ദൈവീക ഭാവങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ചന്ദ്രക്കലയുടെ രൂപമുള്ളകിരീടം വച്ച് പരമശിവനേയും, മത്സ്യരൂപമുള്ള കിരീടം വച്ച് ശ്രീ മഹാവിഷ്ണു വിനേയും. മുത്തപ്പൻ ഐതീഹ്യത്തിന്റെയും പഴമൊഴി കളുടേയും അടിസ്ഥാനത്തിൽ കോർത്തിണക്കിയ ആചാര അനുഷ്ഠാ നങ്ങളാണ് ഇവിടെ നടക്കുക.
അഞ്ചിന് ഉച്ചയ്ക്ക് പന്ത്രണ്ട്മണിക്ക് മലയിറക്കൽ ചടങ്ങോടെ ഉത്സവത്തിന് ആരംഭം കുറിക്കും. വൈകിട്ട് മൂന്ന് മണിക്ക് മുത്തപ്പൻ വെള്ളാട്ടം, രാത്രി എട്ടിന് മുടിയഴിക്കൽ, ഒൻപത് മണിക്ക് കളിക്കപാട്ട് 12 ന് കലശം വരവ് എന്നിവ നടക്കും.ആറാം തീയതി ഞായറാഴ്ച രാവിലെ അഞ്ചു മുപ്പത്തിന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ആറിന് തിരുവപ്പന വെള്ളാട്ടം, പന്ത്രണ്ടിന് പള്ളിവേട്ട, വൈകിട്ട് എഴിന് മുടിയഴിക്കൽ ചടങ്ങും നടക്കും. കുട്ടികൾക്ക് ചോറൂണിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. തെയ്യം,വാദ്യം എന്നിവയ്ക്കായി പതിമൂന്നോളം കലാകാരന്മാർ കണ്ണൂരിൽ നിന്നും എത്തും. മുത്തപ്പ സന്നിധിയിൽ എത്തുന്ന എല്ലാഭക്ത ജനങ്ങൾക്കും പരമ്പരാഗത രീതിയിൽ ഭക്ഷണം ഒരുക്കുന്ന തിനായി പാചക വിദഗ്ദർ കേരളത്തിൽ നിന്നും എത്തും. നൂറ്റൊന്ന് അംഗങ്ങൾ അടങ്ങിയ മുത്തപ്പൻ തിരുവപ്പന ആഘോഷ സമിതി യാണ് ഉത്സവത്തിന് നേതൃത്വo നൽകുന്നത്. എകദേശം ഇരുപതിനായിരത്തോളം ഭക്തർ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കും എന്ന് സംഘാടകർ വിലയിരുത്തി. മുത്തപ്പൻ തിരുവപ്പനയുടെ മുന്നോടിയായി ഭക്തർക്ക് ധന ധാന്യങ്ങൾ മുത്തപ്പന് സമർപ്പിക്കുവാനുള്ള കലവറ നിറയ് ക്കൽ ചടങ്ങ് മാർച്ച് ഇരുപത്തെട്ടിന് നടക്കും.