ദുബായ്: യു എ ഇ യിലെ ക്രിക്കറ്റ് ആരാധകർ വ്യാഴാഴ്ച മുതൽ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളുടെ ആവേശത്തിലേക്ക്. ബംഗ്ലാദേശ്, പാകിസ്ഥാൻ,ന്യൂസിലാൻഡ് എന്നീ ടീമുകൾക്കെതിരായ ഇന്ത്യയുടെ മത്സരങ്ങളും ആദ്യ സെമിഫൈനൽ മത്സരവുമാണ് ദുബായ് അന്തർദേശിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യ, ബംഗ്ലാദേശിനെ നേരിടും. ഞായറാഴ്ചയാണ് യു എ ഇ യിലെ ക്രിക്കറ്റ് ആസ്വാദകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം. മത്സരത്തിന്റെ ടിക്കറ്റുകൾ മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്ന സാഹചര്യം പരിഗണിക്കുമ്പോൾ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യാ പാക് ആരാധകരുടെ ആരവം കൊണ്ട് മുഖരിതമാവുമെന്ന് ഉറപ്പിക്കാം. 2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ തോൽവിക്ക് ഇന്ത്യ മറുപടി നൽകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.കഴിഞ്ഞ ടി – 20 ലോകകപ്പിൽ ഇന്ത്യ, പാകിസ്ഥാനെ പരാജയപ്പെടുത്തിയെങ്കിലും ചാമ്പ്യൻസ് ട്രോഫിയിൽ ഒരു ‘മധുര പ്രതികാരം’ ഇന്ത്യക്ക് ഇരട്ടി മധുരമാകും.പാകിസ്ഥാനുമായുള്ള മത്സരം കഴിഞ്ഞാൽ മാർച്ച് രണ്ടിന് ന്യൂസീലൻഡുമായാണ് ഇന്ത്യക്ക് ദുബായിൽ മത്സരമുള്ളത്. മാർച്ച് നാലിന് നടക്കുന്ന ആദ്യ സെമിഫൈനൽ മത്സരവും ദുബായിൽ തന്നെയാണ് നടക്കുന്നത്.ഇന്ത്യ കലാശ കളിക്ക് അർഹത നേടിയാൽ ഫൈനൽ മത്സരവും ദുബായിൽ തന്നെ നടക്കും.ഐ സി സി ചാമ്പ്യൻഷിപ്പുകളിലെ ആധിപത്യം നിലനിർത്താൻ ഇന്ത്യയും ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ മാസ്മരിക പ്രകടനം ആവർത്തിക്കാൻ പാകിസ്ഥാനും ഒരുങ്ങിയിറങ്ങുമ്പോൾ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം ആവേശകരമായ മത്സരത്തിന് സാക്ഷ്യം വഹിക്കും.
സൗരവ് ഗാംഗുലിക്കും മഹേന്ദ്ര സിംഗ് ധോണിക്കും ശേഷം ചാമ്പ്യൻസ് ട്രോഫി നേടുന്ന ഇന്ത്യൻ നായകൻ എന്ന ബഹുമതിയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ കാത്തിരിക്കുന്നത്. വിരാട് കോലിക്ക് കഴിയാതിരുന്നത് രോഹിത്തിന് സാധ്യമാവുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഇന്ത്യൻ ആരാധകരെ സംബന്ധിച്ച് ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി.