ദുബൈ: ബൈദുവിന്റെ ഓട്ടോണമസ് (സ്വയം സഞ്ചരിക്കുന്ന) യാത്രാ സേവനമായ അപ്പോളോ ദുബൈയിൽ ഉടൻ പരീക്ഷണ ഘട്ടമാരംഭിക്കും. 2026ൽ ഡ്രൈവറില്ലാ ടാക്സികളുടെ ഔദ്യോഗിക സമാരംഭത്തിനു മുന്നോടിയായാണ് പരീക്ഷണ ഘട്ടം. ഇത്തരത്തിലുള്ള ഓട്ടോണമസ് ടാക്സികൾ വൻ തോതിൽ പുറത്തിറക്കാനുള്ള ധാരണാപത്രത്തിൽ ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) ഒപ്പുവച്ചു.ഇതനുസരിച്ച്, ഓട്ടോണമസ് മൊബിലിറ്റി സേവനങ്ങൾക്കായി പ്രത്യേകം രൂപകൽപന ചെയ്തിരിക്കുന്ന ആർടി6ന്റെ ഏറ്റവും പുതിയ തലമുറയെ അപ്പോളോ ഗോ വിന്യസിക്കുന്നതാണ്. ഓട്ടോമേഷന്റെയും സുരക്ഷയുടെയും ഉയർന്ന നിലവാരം ഉറപ്പാക്കാൻ ഈ വാഹനങ്ങൾക്ക് 40 സെൻസറുകളും ഡിറ്റക്ടറുകളും ഉണ്ടാകും. ”ഈ മോഡൽ ഇതിനകം തന്നെ ശ്രദ്ധേയ വിജയം നേടിക്കഴിഞ്ഞു. കൂടാതെ, ചൈനയിലെ ഉപയോക്താക്കളിൽ നിന്ന് വ്യാപക പ്രശംസയും ഇതിന് ലഭിച്ചിട്ടുണ്ട്” -അധികൃതർ പറഞ്ഞു.വരും മാസങ്ങളിൽ 50 വാഹനങ്ങളുമായി ഡാറ്റ ശേഖരണവും പരീക്ഷണ ഘട്ടവും ആരംഭിക്കുന്നതാണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ക്രമേണ 1,000 ഓട്ടോണമസ് ടാക്സികളായി ഇത് വികസിക്കുമെന്നും അധികൃതർ വ്യക്തമാക്കി.ചൈനയ്ക്കും ഹോങ്കോങ്ങിനും പുറത്ത് ഓട്ടോണമസ് വാഹനങ്ങളുടെ പരീക്ഷണത്തിലും പ്രവർത്തനത്തിലും അപ്പോളോ ഗോയുടെ ആദ്യ അന്താരാഷ്ട്ര വികാസമാണിതെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.കമ്പനി ഇന്നു വരെ 150 ദശലക്ഷം കിലോമീറ്ററിലധികം സുരക്ഷിത ഡ്രൈവിംഗ് നടത്തിയിട്ടുണ്ട്. 10 ദശലക്ഷത്തിലധികം ഓട്ടോണമസ് യാത്രകളും പൂർത്തിയാക്കി. ലോകത്തിലെ ഏറ്റവും വലിയ ഓട്ടോണമസ് വാഹന ഫ്ലീറ്റുകളുടെ ഓപറേറ്ററായി ഇന്ന് ഈ സ്ഥാപനം വളർന്നു കഴിഞ്ഞു.