ദുബായ്: ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപ്രദർശനമായ ഗൾഫുഡിന്റെ മുപ്പതാം പതിപ്പിന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായി.’ദി നെക്സ്റ്റ് ഫ്രോണ്ടിയർ ഇൻ ഫുഡ്’ എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ 129 രാജ്യങ്ങളിൽ നിന്നുള്ള 5,500ലധികം പ്രദർശകർ 10 ലക്ഷത്തിലധികം ഉൽപന്നങ്ങൾ പ്രദർശിപ്പിക്കും. 24 ഹാളുകളിലായി നടക്കുന്ന പ്രദർശനം ഈ മാസം 25 ന് സമാപിക്കും. സ്റ്റാർട്ടപ്പ് ഭക്ഷ്യ സംരംഭങ്ങൾ മുതൽ വൻ ബഹുരാഷ്ട്ര കമ്പനികൾ വരെ പ്രദർശകരിൽ ഉൾപ്പെടുന്നു.
ആദ്യ ദിനത്തിൽ നടക്കുന്ന ‘ഫുഡ് 500 ഉച്ചകോടി’യിൽ സി.ഇ.ഒമാർ, രാഷ്ട്രത്തലവന്മാർ, വ്യാപാര ഉദ്യോഗസ്ഥർ, നിക്ഷേപകർ, അക്കാദമിക്-ശാസ്ത്ര പണ്ഡിതർ, ശാസ്ത്രജ്ഞർ, സാങ്കേതിക-നവീകരണ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും. അന്താരാഷ്ട്ര വ്യാപാരം, നിക്ഷേപ തന്ത്രങ്ങൾ, പ്രവണതകൾ, വളർച്ചാ അവസരങ്ങൾ, എ.ഐ അധിഷ്ഠിത പരിവർത്തനം, നിയമ നിർമാണം, പരിസ്ഥിതി ആശങ്കകൾ, ആരോഗ്യം, ക്ഷേമം, ആഗോള ഭക്ഷ്യ സുരക്ഷയെ ബാധിക്കുന്ന സാമൂഹിക-സാമ്പത്തിക വെല്ലുവിളികൾ എന്നിവയെ കുറിച്ചുള്ള പ്രധാന വിഷയങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും.5 ദിവസങ്ങളിലായി 20 ബില്യൺ ഡോളറിന്റെ വ്യാപാര ഇടപാടുകൾ നടക്കുമെന്നാണ് പ്രതീക്ഷ.യു.എസ്.എ, ഫ്രാൻസ്, ബ്രസീൽ, യു.കെ, ഇന്ത്യ, സിംഗപ്പൂർ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും കൊസോവോ, മഡഗാസ്കർ, മൗറീഷ്യസ്, സാംബിയ എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളും പ്രദർശനത്തിൽ സാന്നിധ്യമറിയിക്കും.ലോക പ്രശസ്ത ഷെഫും പാചക ഇതിഹാസവുമായ അലൈൻ ഡുക്കാസിനൊപ്പമാ റൊമെയ്ൻ മേഡർ, അന റോഷ്, ഏഞ്ചൽ ലിയോൺ, ഫ്രെഡ്രിക് ബെർസെലിയസ് തുടങ്ങിയ പാചക താരങ്ങളും പ്രദർശനത്തിൽ അണിനിരക്കും.